അഭിഷേകം – ഭാഗം II

രാഘവവാര്യര്‍  കണക്കുപുസ്തകത്തില്‍  നിന്നും  കണ്ണെടുത്തു.  പുഷ്പാഞ്ജലിയുടേയും  മറ്റു വഴിപാടുകളുടേയും  കണക്ക്.   ദേവിയുടെ  കാര്യമാകുമ്പോള്‍  ഒന്നിനും  ഒരു  തെറ്റും  വരാന്‍ പാടില്യ. എന്താ   വാര്യരേ  ഒന്നു  പുകയ് ക്കുന്നോ?   ശേഖരന്‍  വിളിച്ച ു  ചോദിച്ചു.  വിവാഹത്തിനു മുന്‍പ്   തനിക്കിതു  പതിവായിരുന്നു.  പിന്നെ  വല്ല പ്പോഴു മുള്ള  സേവയും.  എന്തോ സാവിത്രിക്കിതിഷ്ടമില്ല   എന്നു  മനസ്സിലായി.  അവളൊന്നും  പറഞ്ഞില്ലെ ങ്കിലും. അതുകൊണ്ട്  വീട്ടില്‍  വലിയോ  ലഹരികളോ  ഒന്നും  പതിവില്യ.  പിന്നെ  ക്ഷേത്രത്തില്‍ കൊടിയേറുമ്പോള്‍  ചിലപ്പോള്‍  അല്‍പ്പം  ലഹരിയ്ക്ക്   അടിമപ്പെടാറുള്ളത്  അവളും കണ്ടില്ലെന്നു വയ്ക്കാറാണു പതിവ്.

ശേഖരന്റെ  കൂടെ  ചെന്ന്   ഒരു  ബീഡി  വലിച്ചു.  വല്ല പ്പോഴുമല്ലേ   ഉള്ളൂ.  എന്നാലും ചായകുടിച്ചിട്ട്   ഒരു  ബീഡി  പുകയ്ക്കുമ്പോള്‍  കിട്ടുന്ന  സുഖം,   പണ്ടേതോ  നമ്പൂരി പറഞ്ഞപോലെ  ഇതൊന്നും  ഒരു  ശീലവുമില്ല ാത്തോര്‍ക്ക്   എപ്പോഴും  കിട്ടുന്ന സുഖമാണത്രേ. വെറുതേ ചിരിച്ചു. അല്ലാ വാര്യരെന്താ ചിരിക്കണ്? വെറും ബീഡിയാണേ..ശേഖരന്റെ തമാശ. പിന്നെ  ആ  വര്‍മ്മസാറിന്റെ  വീട്ടില്‍  നിന്നും  വിളിച്ചിരുന്നു.  തമ്പുരാട്ടിയ് ക്ക്   എന്തോ അറിയണമത്രെ.   വാര്യര്‍  പോയാല്‍  മതി.   ഞാനെങ്ങാനും  ചെന്ന്   വല്ല   വിവരക്കേടും വിളിച്ചോതിയാല്‍  പിന്നെ  അതു  മതി.   എനിക്കിവരോടൊന്നും  എങ്ങിനെ  പെരുമാറണം എന്നുപോലുമറിയില്ലെ ന്റെ വാര്യരേ. ശേഖരന്‍ ചിരിച്ച ു. എപ്പഴാണാവോ ചെല്ലേണ്ടത് ? ഇപ്പോ തന്നെ പുറപ്പെട്ടോളൂ. മേനോന്‍ സാറിനോട്  ഞാന്‍ പറഞ്ഞോളണ്ട്. ശരി.

നേരിയത്   തോളിലിട്ട്   വാര്യര്‍  ഇറങ്ങി  നടന്നു.  ചൂടുകൂടി  വരുന്നു.   വിയര്‍പ്പ് ചെന്നിയിലൂടെ ഒലിച്ചിറങ്ങി. കുട്ടന്‍  തമ്പുരാന്‍  കൊച്ച ിയില്‍  നിന്നും  ഇങ്ങോട്ടു  താമസമാക്കിയിട്ട്   ഒരു  മാസം തികഞ്ഞിട്ടില്യ.  ഒരു  പ്രാവശ്യേ  കണ്ടിട്ടുള്ളൂ.  നല്ല   യോഗ്യനായ  മനുഷ്യന്‍. അന്‍പത്തിയഞ്ചുമതിക്കും.   നഗര  ജീവിതവും  വ്യവസായങ്ങളും  എല്ലാം  മതിയായത്രേ. മക്കളെല്ലാം  വെളിനാടുകളിലാണുപോലും.   ശ്രീദേവിത്തമ്പുരാട്ടി  രണ്ടാം  വേളിയാണെന്നാ കേട്ടേ.  ഈ  വകയില്‍  ഒരു  മകളുണ്ടെന്നോ..ബിലാത്തിയില്‍  പഠിക്കയാണെന്നോ..ആ വലിയ ആളുകളല്ലേ . പണ്ട്   കൊച്ചി  ദിവാന്‍  വന്നു  താമസിച്ചിരുന്ന  കൊട്ടാരമാണിത്.  രണ്ടുനിലയും  ഒട്ടേറെ മുറികളും.

നല്ല   ഇളം  മഞ്ഞ  കലര്‍ന്ന  ചായമടിച്ചിരിക്കുണൂ.   തൊടിയാകെ  എന്താപ്പോത് ? നിറയെ കണ്ടിട്ടില്ല്യാത്ത തരം ചെടികള്‍. പിന്നെ നല്ല  ഒട്ടുമാവുകള്‍. അതിശയം തന്നെ. ഉമ്മറത്തുകയറി, ഒന്നു മുരടനക്കി. ആരെയും കാണാനില്ല വാതില്‍ തുറന്ന് ഒരു തള്ള വെളിയില്‍ വന്നു. ആരാണാവോ? വാര്യരാ. അമ്പലത്തീന്നാ. ഒന്നു നില്‍ക്കണേ..അവര്‍ അകത്തേക്കു വലിഞ്ഞു. വരൂ..നേരിയ,  കൊച്ചു കുട്ടികളുടേതുപോലുള്ള  സ്വരം.   തിരശ്ശീല  നീക്കി  അകത്തുകടന്നു. വെളുത്ത  ചുമരുകള്‍.  ഭിത്തികളില്‍  മുഖം  മൂടികള്‍..പല  നാട്ടിലുള്ളവയാവും. കഥകളിരൂപങ്ങളും.  പിന്നെ  ഒന്നു  രണ്ടെണ്ണച്ചിത്രങ്ങള്‍.   ഏതോ  വാതിലില്‍ക്കൂടി  വെളിച്ചം കയറുന്നുണ്ട്.   നീളമുള്ള  മുറിയുടെ  അറ്റത്ത്   ഒരു  മേശയ്ക്കരുകില്‍ തെങ്ങുകൊണ്ടുണ്ടാക്കിയതാണെന്നു തോന്നുന്നു, ഒരു ചെറിയ പ്രതിമയില്‍ നേരിയ ബ്രഷു വെച്ച് ഒരു സ്ത്ര ീ ഇരുന്നു പോളീഷ് ചെയുന്നു.

Leave a Comment