തൂവല്‍ക്കനമുള്ളൊരു കൈവലയം. അതേറെ അപരിചിതമെങ്കിലും ഭയമൊന്നുമില്ലാതെ മയങ്ങിപ്പോയി. ആറര മണിക്ക് ഉണരാനായത് ഭാഗ്യം! കോച്ചി വിറങ്ങലിക്കുന്ന തണുപ്പില്‍ വെറും നാട്ടുനടപ്പിന്റെ പേരില്‍ കുളിച്ച് ഈറന്‍ ചുറ്റി അടുക്കളയിലെത്തിയപ്പോഴേക്കും അമ്മായിയമ്മ ചായയിട്ടു കഴിഞ്ഞു. ഒരാഴ്ച മാത്രം വീട്ടില്‍തങ്ങി മറുനാട്ടിലേക്കു വണ്ടികയറാന്‍ പോകുന്ന മകനോടും അവന്റെ ഭാര്യയോടും അമ്മ മുഖം കറുപ്പിക്കില്ലെന്നത് തുണയായി.
വിരുന്നു സല്‍ക്കാരങ്ങളുടെ ഘോഷയാത്രകള്‍. വീട്ടില്‍ വെച്ചുവിളമ്പിയതെല്ലാം അതിഥികളുടെ ആമാശയത്തിലെത്തിക്കണമെന്ന സാധാരണ മലയാളി ദുര്‍വാശിയുടെ ഇരകളാണ് ഓരോ നവദമ്പതികളും. വേണ്ടത് ഊണുമേശയില്‍ വെച്ചാല്‍ അതിഥികള്‍ ആവശ്യത്തിനെടുത്തു കഴിക്കുമെന്നത് സാമാന്യ മര്യാദ. അതിനപ്പുറം ചോദിക്കാതെ പാത്രത്തില്‍ വിളമ്പിക്കൂട്ടി നിര്‍ബന്ധിച്ച് ഊട്ടിക്കുന്ന പൊള്ളത്തരത്തില്‍ വലിയ സ്നേഹമുണ്ടെന്ന വിഢിത്തം ആരാണ് നമ്മുടെ നമ്മുടെ വീട്ടമ്മമാരെ പഠിപ്പിച്ചത്?
വിരുന്നുയാത്രകളുടെ ആലസ്യത്തില്‍ വലഞ്ഞ എന്നെ മൂന്നു രാവുകള്‍ കൂടി വെറുതെ വട്ടംചുറ്റിയുറങ്ങാന്‍ അനുവദിച്ചു പ്രിയന്‍. നേര്‍ത്തൊരുമ്മയുടെ ചൂട് അധിക സമ്മാനം! വട്ടംചുറ്റലിന് വല്ലാത്തൊരു ചൂടു കൂടുതലുണ്ടായിരുന്നു, പെരുമഴയാല്‍ വിരുന്നു യാത്രകളൊന്നുമില്ലാതെപോയ നാലാം നാളിലെ രാവില്‍. അപ്പോഴേക്കും അതൊക്കെ ചിരിയോടെ, അര്‍ധ സമ്മതത്തോടെ അനുവദിച്ചുകൊടുക്കാന്‍ തക്കവണ്ണം മനസ്സ് അടുത്തുപോയിരുന്നു, ഏറെ. വിവാഹിതയായ അടുത്തൊരു കൂട്ടുകാരി കല്യാണത്തിനും മുന്നേ കാതില്‍ പറഞ്ഞു തന്നിരുന്നു ,’നിന്നോട് എങ്ങനെയാ പറയുക? എന്നാലും പറയട്ടെ, ഒന്നും സമ്മതിക്കാതിരിക്കരുത്, ചിലര്‍ക്ക് അത് ഇഷ്ടമാവില്ല. അവര്‍ക്ക് നമുക്ക് കൊടുക്കാന്‍ കഴിയുന്നത് ഇതൊക്കെ മാത്രമാണ്. നീയൊരു തൊട്ടാവാടിയായതുകൊണ്ടാ പറയുന്നത്’.
പുറത്തു മഴ വാശിയോടെ കരയുമ്പോള്‍ എന്റെ ദുര്‍ബലമായ വാശികള്‍ അഴിഞ്ഞുപോവുകയായിരുന്നു. പതിയെ, ബലപ്രയോഗങ്ങളില്ലാതെ, നോവിക്കാതെ, തൂവല്‍കൊണ്ട് തലോടുംപോലെ ഒരു സ്വന്തമാക്കല്‍. ശരീരത്തിനും ശരീരത്തിനുമിടയില്‍ തടസ്സമായവയെല്ലാം മാറ്റിക്കളഞ്ഞു, അവന്‍. ദൈവമേ, എനിക്കീ തണുപ്പില്‍ പുതക്കാന്‍ ഇരുട്ടിന്റെ ചേല മാത്രം! എങ്കിലും തണുക്കുന്നില്ലൊട്ടും, അവന്റെ ചൂടുണ്ട് ഓരോ അണുവിലും. ആ നെഞ്ചിലെ രോമനൂലുകളില്‍ പട്ടിന്റെ നനുനനുപ്പുണ്ട്. ആ നിശ്വാസത്തില്‍പോലുമുണ്ട്, കാമത്തെ മറികടക്കുന്ന സ്നേഹം. എന്നിട്ടും പൂര്‍ണമായെല്ലാം നല്‍കാന്‍ അവനെ കാത്തിരുത്തി ഞാന്‍, രണ്ടു നാള്‍ കൂടി. ചെറുനോവിന്റെ കണികകളില്‍പോലും കരഞ്ഞുപോയിരുന്ന ഞാന്‍ അവനോട് വാശിപിടിച്ചു പറഞ്ഞു, ‘നോവുന്നു, വേണ്ടാട്ടോ….
ആ സങ്കടത്തെ മനസ്സിലാക്കാന്‍ അവന് കരുണയുണ്ടായി. ദയവോടെ ചുംബിച്ച്, പേടിക്കേണ്ടെന്ന് ആശ്വസിപ്പിച്ച്, നെറുകളില്‍ മുത്തി അവന്‍ എന്നെയുറക്കി. പകല്‍ എനിക്കുതന്നെ കുറ്റബോധം. അന്നുരാത്രി അവനോട് കാതില്‍ പറഞ്ഞു, ‘എന്തുമായിക്കോ, ഞാന്‍ സമ്മതിക്കാം’.
സത്യം?
സത്യം!
നൊന്തു, വല്ലാതെ. എന്നിട്ടും അവന്റെ ചോദ്യത്തിനു മറുപടി പറഞ്ഞു ‘ഇല്ല, നോവുന്നില്ല’ മനസ്സു പറഞ്ഞു; നോവിന്റെ ഈ ദാനം ഓരോ ഭാര്യയുടേയും കടമയാണ്, അവകാശമാണ്.
കന്യകാത്വത്തിന്റെ വിശുദ്ധപാളികളില്‍ സമര്‍പ്പണത്തിന്റെ ചോരനനവ്. ഇണക്കുള്ളില്‍ മനുഷ്യ തുടര്‍ച്ചയുടെ ആണ്‍വിത്തുപാകി അവന്റെ സ്പന്ദനം, കിതപ്പ്, മുറുകിയ ആലിംഗനം. ഉറവയായി ജീവ പ്രവാഹം! ഇനിയതില്‍നിന്നൊരു ജീവകണത്തെ പെണ്ണുടല്‍ കനിവോടെ ഏറ്റുവാങ്ങി ഉള്ളിലുറപ്പിച്ചു വളര്‍ത്തും.
മനുഷ്യന്‍മാര്‍ എങ്ങനെയൊക്കെ കരുതിയാലും ശരി; ആണ്‍^പെണ്‍ ആകര്‍ഷണത്തിന്റെ മാന്ത്രിക വലയങ്ങളെ, ഇണചേരലിന്റെ സങ്കീര്‍ണ ഊര്‍ജപ്രവാഹങ്ങളെ ദൈവം സൃഷ്ടിച്ചത് മനുഷ്യപരമ്പരകളുടെ മഹാതുടര്‍ച്ചക്കു വേണ്ടി മാത്രം!
പെരുമഴയിലും വിയര്‍പ്പു ചാലുകളിലൊട്ടി കിടക്കവെ അവന്‍ ചോദിച്ചു; ശരിക്കും നൊന്തില്ലേ, നിനക്ക്?
‘സാരമില്ല, എല്ലാം നിനക്കുള്ളതല്ലേ. അതിന്റെ നോവുകളെ ഞാന്‍ സഹിച്ചുകൊള്ളാം’
ദൈവമേ, ഇത്രമേല്‍ പരിശുദ്ധിയോടെ നീ തീര്‍ത്ത ലൈംഗികതയുടെ സ്നേഹസാഗരത്തെ മൃഗീയതകൊണ്ട്, ബലാല്‍ക്കാരംകൊണ്ട്, പിച്ചിചീന്തല്‍കൊണ്ട്, കടിച്ചുകീറല്‍കൊണ്ട്, അശ്ലീലതകൊണ്ട്, വില്‍പനകൊണ്ട് മലിനമാക്കുന്ന മനുഷ്യനെന്ന മഹാപാപിയോട് പൊറുക്കരുതേ! പ്രാര്‍ഥനപോലെ വിശുദ്ധമാകുന്നു നീയും ഞാനും ഒന്നാവുന്ന ആ നിമിഷം!